s

  

ഒരു മരംകൊത്തിയുടെ കഥ

യഹോവയുടെ നിര്‍ദ്ദേശാനുസരണം പെട്ടകമുണ്‍ടാക്കി അതില്‍ കയറിയ നോഹ എന്തിനെയെങ്കിലും ഭയപ്പെട്ടുകാണുമോ? ചിലര്‍ തമാശരൂപേണ പറയും നോഹ ഒരു മരംകൊത്തിയെ ഭയപ്പെട്ടിരുന്നുവെന്ന് !. എന്തുകൊണ്‍ട്?

മറ്റ് മൃഗങ്ങളോടുകൂടെ പെട്ടകത്തില്‍ കയറാന്‍ അവസരം ലഭിക്കാതെപോയ ഒരു മരംകൊത്തി, ഒടുവില്‍ മഴപെയ്ത് വെള്ളംപൊങ്ങിയപ്പോള്‍ ജലോപരിതലത്തില്‍ കാണാന്‍ കഴിയുന്ന ഒരുയൊരു വസ്തുവായ നോഹയുടെ പെട്ടകത്തിന്മേല്‍ പറന്നിരുന്നു. ജലോപരിതലത്തില്‍ ഒഴുകിനടക്കുന്ന ഈ വലിയ യാനപാത്രം മരംകൊണ്‍ട് നിര്‍മിച്ചതാണെന്ന് അതിനു മനസ്സിലായി. ഈ പെട്ടകം കൊത്തിത്തുളത്ത് അതിലൂടെ അകത്തു പ്രവേശിച്ചാല്‍ തനിക്കും രക്ഷപ്പെടാമെന്ന് മനസ്സിലാക്കിയ മരംകൊത്തി അതിന്മേല്‍ ശക്തിയോടെ കൊത്തുവാന്‍ തുടങ്ങി. തന്റെ പെട്ടകത്തിന്മേല്‍ ആരോ ചുറ്റികവച്ച് അടിക്കുന്നതായി നോഹ കെട്ടുവത്രേ. അതൊരു മരംകൊത്തിയല്ലാതെ മറ്റാരും ആയിരിക്കുവാന്‍ സാധ്യതയെന്ന് നോഹ മനസ്സിലാക്കി. പെട്ടകമെങ്ങാനും മരംകൊത്തി കൊത്തിത്തുളച്ചാല്‍.... നോഹ ഭയപ്പെടുവത്രേ!

കനത്ത മഴയും പട്ടിണിയുംകൊണ്‍ട് ക്ഷീണിച്ച മരംകൊത്തിക്ക് അധികസമയം നോഹയുടെ പെട്ടകത്തില്‍ കൊത്തിത്തുളയ്ക്കാന്‍ കഴിഞ്ഞില്ലത്രേ. ഒടുവില്‍, തളര്‍ന്ന് അവശനായ മരംകൊത്തി പെട്ടകത്തിന്മേല്‍നിന്ന് പ്രളയജലത്തിലേക്ക് വീണു. പ്രളയത്തില്‍ മുങ്ങിച്ചത്ത ലക്ഷോപലക്ഷം മൃഗങ്ങളുടെ കൂട്ടത്തില്‍ ആരോരുമറിയാതെ ആ മരംകൊത്തിയും മറഞ്ഞു. യഹോവ വാതിലടച്ചതോടെ പെട്ടകത്തില്‍ കടക്കാന്‍ വിഫലശ്രമം നടത്തി പരാജിതരായ അനേകം മനുഷ്യരുടെ കൂട്ടത്തില്‍ അജ്ഞാതനായ ആ പാവം മരംകൊത്തിയും ചത്തുപോയി. ഇപ്പറഞ്ഞതൊരു കഥമാത്രമാണ്, കഥയില്‍ ചോദ്യമില്ല.

ഭൂമിയില്‍ മനുഷ്യന്റെ പാപം ഗുരുതരമായപ്പോള്‍ ദൈവം ഏറെ വേദനിച്ചു. ഒടുവില്‍ ആ തലമുറയില്‍ നീതിമാനായി ജീവിച്ച നോഹയോടു ദൈവം പറഞ്ഞു -നീ ഗോഫര്‍ മരം (സൈപ്രസ്) കൊണ്‍ട് ഒരു പെട്ടകം ഉണ്‍ടാക്കുക. പെട്ടകത്തിന്റെ നീളം മുന്നൂറു മുഴവും (137.16 മീറ്റര്‍) വീതി അമ്പതു മുഴവും (15.24 മീറ്റര്‍) ഉയരം 30 മുഴവും (9.144 മീറ്റര്‍) എന്ന അളവും ദൈവം നല്‍കി. (പെട്ടകത്തിന്റെ ഉള്‍ഭാഗത്ത് മൃഗങ്ങള്‍ക്കും നോഹയുടെ കുടുംബത്തിനുമായി 36 ടെന്നീസ് കോര്‍ട്ടിന്റെ വ്യാപ്തിയില്‍ കഴിഞ്ഞുകൂടുവാന്‍ സ്ഥലം ഉണ്‍ടായിരുന്നുവത്രേ. ദൈവിക അരുളപ്പാടിനെ അക്ഷരംപ്രതി അനുസരിച്ച നോഹ, താന്‍ ദൈവത്തില്‍നിന്നു കേട്ട ന്യായവിധിയുടെ ദൂത് 120 വര്‍ഷം ഭൂമിയില്‍ പ്രസംഗിച്ചു. പ്രസംഗം കേട്ടവരില്‍ ആരും പെട്ടകത്തില്‍ കയറാന്‍ മുന്നോട്ടു വന്നില്ല. ഒടുവില്‍ നോഹ, തന്റെ ഭാര്യ, മൂന്ന് ആണ്‍മക്കള്‍, അവരുടെ ഭാര്യമാര്‍ എന്നിങ്ങനെ എട്ടുപേരും എല്ലാ മൃഗങ്ങളില്‍നിന്നും ഈരണ്‍ട് ജോഡികളും വീതം പെട്ടകത്തില്‍ കയറി. യഹോവ പെട്ടകത്തിന്റെ വാതില്‍ അടച്ചു. തുടര്‍ന്ന് മഴ ആരംഭിച്ചു, വെള്ളംപൊങ്ങി, ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയുടെ മുകളില്‍നിന്നും പതിനഞ്ചു മുഴം (4.57 മീറ്റര്‍) വെള്ളം പൊങ്ങി. ഈ പ്രളയജലത്തില്‍ പെട്ടകത്തിനു വെളിയിലെ അവസാനത്തെ മനുഷ്യനും മൃഗവും ചത്തുപോയെന്ന് ദൈവം ഉറപ്പു വരുത്തി.

ഒരു മഹാ പ്രളയം വരുന്നുവെന്നും താന്‍ നിര്‍മിക്കുന്ന പെട്ടകത്തില്‍ കയറിയാലേ അതില്‍നിന്ന് രക്ഷപ്പെടുകയുള്ളൂവെന്നും നോഹ 120 വര്‍ഷം പ്രസംഗിച്ചിട്ടും തന്റെ കുടുംബമല്ലാതെ ആരും അത് ഗൗനിച്ചില്ല. നോഹയുടെ കുടുംബമല്ലാതെ ആരും അതില്‍ കയറില്ലെന്ന് അതിന്റെ നിര്‍മാണത്തിനാവശ്യമായ അളവുകള്‍ നല്‍കുമ്പോഴേ ദൈവം അറിഞ്ഞിരുന്നു. അതിനാല്‍ ദൈവം ആദ്യമേ നല്‍കിയ ഈ അളവുകള്‍ക്ക് പിന്നീട് അവിടുന്ന് മാറ്റംവരുത്തിയില്ല. ഇത് ഈ സംഭവത്തിലെ വളരെ ശ്രദ്ധേയമായ ഒരു കാര്യമാണെങ്കിലും അനേകരും അത് ശ്രദ്ധിച്ചിട്ടില്ല.

ഇന്ന് ചിന്തിക്കുമ്പോള്‍ പരാചിതനായ ഒരു പ്രസംഗകനായിട്ട് നോഹയെ കരുതുന്നവരുണ്‍ട്. 120 കൊല്ലം പ്രസംഗിച്ചിട്ടും ആരെയും തന്റെ വശത്താക്കാന്‍ കഴിയാതെപോയ നോഹ! എങ്കിലും പ്രസംഗത്തിന്റെ ഫലം നോക്കാതെ അതിന്റെ സന്ദേശം താന്‍ ജീവിച്ചിരുന്ന സമൂഹത്തിന് നല്‍കാന്‍ നോഹയ്ക്ക് കഴിഞ്ഞു. പെട്ടകനിര്‍മാണവും തന്റെ പ്രസംഗവും പ്രസംഗത്തിനനുസരിച്ചുള്ള ജീവിതവുമായി നോഹ ലോകത്തെ ന്യായം വിധിക്കുയായിരുന്നുവത്രേ (ഹെബ്രായര്‍ 11:7) പെട്ടകത്തിന്മേല്‍ നോഹ അടിച്ച ഓരോ ആണിയും ലോകത്തിന്മേലുള്ള അദ്ദേഹത്തിന്റെ ന്യായവിധി പ്രഖ്യാപനമായിരുന്നു.

നോഹയുടെ കാലത്തായിരുന്നു ഞാനും നിങ്ങളും ജീവിച്ചിരുന്നതെങ്കില്‍ നോഹ പ്രസംഗിക്കുന്നത് കേട്ടാല്‍ നാം അദ്ദേഹത്തിന്റെ കൂടെ ആ പെട്ടകത്തില്‍ കയറുമായിരുന്നോ? ഒരു ഭൂതകാലസംഭവത്തെ ഇപ്രകാരം ‘എങ്കില്‍’ (if) ചേര്‍ത്ത് പറയുന്നിതല്‍ കാര്യമില്ലെന്നറിയാം. എന്നാല്‍ നോഹയും പെട്ടകവും ഒരു കഴിഞ്ഞകാല സംഭവമായിരുന്നുവെങ്കില്‍ ഈ വര്‍ത്തമാനകാലത്ത് ഇതാ മറ്റൊരു പെട്ടകം പണിയപ്പെടുന്നു. ഈ പെട്ടകത്തില്‍ പ്രവേശിക്കാന്‍ കഴിയുന്നുണ്‍ടോ എന്ന് പരിശോധിക്കാം.

ബൈബിളിലെ ഒടുവിലത്തെ പുസ്തകമായ വെളിപ്പാടുപുസ്തകത്തില്‍ ഒടുവിലത്തെ അധ്യായങ്ങളിലൊന്നില്‍ സ്വര്‍ഗ്ഗീയ യെരുശലേം എന്ന വിശുദ്ധ നഗരം ഭര്‍ത്താവിനായി അലങ്കരിച്ചിട്ടുള്ള മണവാട്ടിയെപ്പോലെ ഒരു സ്വര്‍ഗ്ഗത്തില്‍നിന്ന്, ദൈവസന്നിധിയില്‍നിന്നുതന്നേ ഇറങ്ങുന്നത് കണ്‍ടു എന്ന് രേഖപ്പെടുത്തിയിരിക്കുന്നു (വെളിപ്പാട് 21: 2). ഈ പെട്ടകത്തിന്റെ നീളവും വീതിയും ഉയരവും ഇതേ അധ്യായത്തില്‍ 16-ാം വാക്യത്തില്‍ 12,000 നാഴിക (ഇംഗ്ലീഷ് ബൈബിളില്‍ 12000 സ്റ്റേഡിയ) എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ഇത് ഉദ്ദേശം 1400 മൈല്‍ അല്ലെങ്കില്‍ 2200 കിലോമീറ്റര്‍ എന്ന് കണക്കാക്കുന്നു. 2200 കിലോമീറ്റര്‍ എന്നത് കേരളത്തില്‍ കൊച്ചിയില്‍നിന്ന് ആഗ്രയിലേക്കുള്ള ദൂരം അഥവാ മംഗലാപുരത്തുനിന്ന് ന്യൂഡല്‍ഹിയിലേക്കുള്ള ദൂരമാണ്.

ഭൂമിയിലെ ജീവിതം അവസാനിച്ച്, ക്രിസ്തുവില്‍ മരിക്കുന്ന ഓരോ ഭക്തനും വേണ്‍ടി സ്ഥലമൊരുക്കാന്‍ പോയിരിക്കുന്ന യേശുക്രിസ്തു നമുക്കായി ഭവനം പണിയുന്നത് ഈ സ്വര്‍ഗ്ഗീയ യെരുശലേമിലാണ്. അതിന്റെ നീളവും വീതിയും ഉയരവും നേരത്തേ നിശ്ചയിച്ചിരിക്കുന്നു. ആദാം മുതല്‍ ഈ ഭൂമിയും മനുഷ്യവംശവും നിലനില്‍ക്കുന്ന കാലത്തോളം ഇവിടെ ജനിച്ചവരും ജനിക്കാനിരിക്കുന്നവരുമായ ഭക്തന്മാര്‍ക്കായി ദൈവം നിര്‍മിക്കാനുദ്ദേശിക്കുന്ന സ്വര്‍ഗീയ യെരുശലേമിന്റെ നീളവും വീതിയും നിത്യതയിലേ നിശ്ചയിച്ചിരിക്കേ, അതിന് ഇനി ഒരു മാറ്റം ഉണ്‍ടാകില്ല എന്ന യാഥാര്‍ത്ഥ്യം ആശ്ചര്യകരമല്ലേ? എങ്കില്‍, സ്വര്‍ഗീയ യെരുശലേമില്‍ പ്രവേശിക്കാനുള്ള അവസരമാണ് ജീവിച്ചിരിക്കുന്ന കാലത്ത് നമുക്ക് ലഭിച്ചിരിക്കുന്നത്.

യേശുക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ച് രക്ഷിക്കപ്പെട്ട ദൈവമക്കള്‍ സ്‌നാനത്തിലൂടെ ഒരു ഉറപ്പുള്ള പെട്ടകത്തിലാണ് പ്രവേശിച്ചിരിക്കുന്നത്, അവര്‍ എന്നെന്നേക്കും സുരക്ഷിതരാണ് (1 പത്രോസ് 3:20).
ദൈവവചനമാകുന്ന ബൈബിളില്‍ യേശുവിന്റെ ഒരു പ്രസ്താവന കാണുക -എന്റെ അടുക്കല്‍ വരികയും അപ്പനെയും അമ്മയേയും ഭാര്യയെയും മക്കളെയും സഹോദരന്മനാരെയും സഹോദരിമാരെയും സ്വന്ത ജീവനെയുംകൂടെ പകക്കാതിരിക്കുകയും ചെയ്യുന്നവന് എന്റെ ശിഷ്യനായിരിക്കാന്‍ കഴിയുകയില്ല (ലൂക്ക് 14:26). ഇതിനോടകം ജീവനേക്കാളേറെ കര്‍ത്താവിനെ സ്‌നേഹിച്ച മരിച്ച അനേകര്‍ ഈ സ്വര്‍ഗ്ഗീയ യെരുശലേമില്‍ ഇടംകണ്‍ടിരിക്കുന്നു. ക്രിസ്തുവിനെ സ്‌നേഹിച്ചതിന്റെ പേരില്‍ രക്തസാക്ഷികളായ എത്രയേ ഭക്തന്മാര്‍! അവരുടെ മുന്നില്‍ നാം എത്രയോ ചെറിയവര്‍ ! രക്ഷിക്കപ്പെട്ടവര്‍, സ്‌നാനപ്പെട്ടവര്‍ മരണംവരെയും യേശുവിനെ സ്‌നഹിക്കാന്‍ വിളിക്കപ്പെട്ടവരാണ്. ആ സ്‌നേഹത്തിന്റെ ആഴം എത്രത്തോളം ആകാം യേശു പറയുന്നത് -ജീവനേക്കാളേറെ!

സ്വര്‍ഗീയ യെരുശലേമില്‍ അവശേഷിക്കുന്ന ഇടം എത്രയെന്ന് അറിയാത്തതിനാല്‍ ജീവനേക്കാളേറെ യേശുവിനെ സ്‌നേഹിക്കുവാനും യേശുവിന്റെ കല്‍പ്പനകളും നിര്‍ദ്ദേശങ്ങളും അക്ഷരംപ്രതി പാലിക്കുവാനും ഉള്ള വിലപ്പെട്ട സമയമാണ് ഇപ്പോള്‍ നമുക്ക് ഈ ഭൂമിയില്‍ ലഭിച്ചിരിക്കുന്നത്. എന്നാല്‍ ദൈവപുത്രനെ സ്‌നേഹിക്കാതെ സ്വര്‍ഗ്ഗത്തില്‍ പോകാന്‍ ആഗ്രഹിക്കുന്നവരാണ് ഭൂമിയിലെ ഭൂരിപക്ഷം ജനങ്ങളും. പലര്‍ക്കും പാരമ്പര്യങ്ങളും ആചാരങ്ങളും തടസമാകുന്നു. കുടുംബ ബന്ധങ്ങള്‍ പലര്‍ക്കും ബന്ധനങ്ങളായി മാറുന്നു. രക്ഷയും സ്‌നാനവും ചില വിഭാഗക്കാരുടെ കണ്‍ടുപിടിത്തമാണെന്ന് ധരിച്ചിരിക്കുന്ന എത്രയോ നിര്‍ഭാഗ്യവാന്മാര്‍! യേശു പറയുന്നു: ജലത്താലും ആത്മാവിനാലും വീണ്‍ടും ജനിച്ചില്ലെങ്കില്‍ ആരും സ്വര്‍ഗ്ഗരാജ്യം കാണില്ലെന്ന് (യോഹന്നാന്‍ 3:5). മരണക്കിടക്കിയില്‍വച്ച് സ്‌നാനപ്പെടുവാനുള്ള ആഗ്രഹം പ്രകടിപ്പിച്ച നിരവധിപേരുടെ അനുഭവങ്ങള്‍ നമുക്കു മുമ്പിലുണ്‍ട്. എന്നാല്‍ ആരോഗ്യത്തോടെയിരിക്കുമ്പോള്‍ ദൈവവചനത്തെ നിഷേധിക്കുകയും പിന്നീട് ആരോഗ്യമെല്ലാം നശിച്ച് നിസ്സഹായാവസ്ഥയില്‍ എത്തുമ്പോള്‍ സ്‌നാനം ആഗ്രഹിക്കുകയും ചെയ്യുമ്പോള്‍, ആര്‍ക്കും വേലചെയ്യാന്‍ കഴിയാത്ത രാത്രിയിലാണ് (യോഹന്നാന്‍ 9:4) ഇപ്പോള്‍ തങ്ങളെന്ന യാഥാര്‍ത്ഥ്യം അവര്‍ മനസ്സിലാക്കും. വേല ചെയ്യാനാകാത്ത കൂരിട്ടിന്റെ ദിനങ്ങള്‍ വരുന്നതിനുമുമ്പേ നിത്യജീവന്റെ നായകന്റെ കരം പിടിച്ചുകൊള്ളുക. ജീവപുസ്തകത്തില്‍ പേരെഴുതിക്കാണാത്ത (വെളിപ്പാട് 21:27) ആര്‍ക്കും പ്രവേശനം സാധ്യമല്ലാത്ത സ്വര്‍ഗ്ഗീയയെരുശലേം ഒരു യാഥാര്‍ത്ഥ ഇടമാണെന്ന് തിരിച്ചറിയാന്‍ ഇനിയും വൈകുന്നത് ബുദ്ധിയല്ല. നോഹയുടെ പെട്ടകത്തിന്മേല്‍ തളര്‍ന്നിരുന്ന മരംകൊത്തിയുടെ കഥ നമുക്കൊരു പാഠമകട്ടെ.

Posted by M M Saju, New Delhi